ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. പേശീ കോശങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട മയോജെനിസിസ് പരീക്ഷണമാണ് അദ്ദേഹം ലൈഫ് സയൻസസ് ഗ്ലോവ്ബോക്സ് (LSG) സംവിധാനത്തിൽ ആരംഭിച്ചത്. ബഹിരാകാശത്ത് മനുഷ്യശരീരത്തിൽ പേശികൾക്ക് സംഭവിക്കുന്ന തളർച്ചയുടെ ജൈവപരമായ കാരണങ്ങൾ കണ്ടെത്തുകയാണ് ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം. ബഹിരാകാശ സഞ്ചാരികൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് പേശീക്ഷയം (muscle atrophy).
ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യത്തിനാണ് ശുഭാംശു ശുക്ല എത്തിയിട്ടുള്ളത്. ഈ കാലയളവിൽ സൂക്ഷ്മഗുരുത്വാകർഷണ സാഹചര്യത്തിൽ ഏഴ് പരീക്ഷണങ്ങൾ നടത്താനാണ് ഐഎസ്ആർഒ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പേശീക്ഷയം സംബന്ധിച്ച പഠനം ഈ ദൗത്യത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ഈ പരീക്ഷണങ്ങളുടെ ഫലങ്ങൾ ബഹിരാകാശ യാത്രകളിലെ മനുഷ്യന്റെ ആരോഗ്യപരമായ വെല്ലുവിളികളെ മനസ്സിലാക്കാനും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനും സഹായകമാകും.
ശുഭാംശുവിന്റെ ഈ പരീക്ഷണങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രാധാന്യമുള്ളതാണ്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് ലഭിക്കുന്ന നിർണായക അനുഭവമാണിത്. ബഹിരാകാശത്തെ മനുഷ്യശരീരത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ ഇത് വഴിയൊരുക്കും. ശുഭാംശുവിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.