സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ-ഫോൺ ഇന്റർനെറ്റ് സേവനം ഉപേക്ഷിച്ച് മറ്റു സേവനദാതാക്കളിലേക്ക് മാറാൻ അനുവാദം തേടി വിവിധ സർക്കാർ വകുപ്പുകൾ രംഗത്ത്. ഇന്റർനെറ്റിൽ അടിക്കടിയുണ്ടാകുന്ന തടസ്സങ്ങളും വേഗക്കുറവും പരാതികൾ പരിഹരിക്കുന്നതിൽ വരുന്ന കാലതാമസവുമാണ് ഈ നീക്കത്തിന് കാരണം. സ്വകാര്യ സേവനദാതാക്കളിലേക്ക് മാറുന്നതിന് ചീഫ് സെക്രട്ടറിയുടെ അനുവാദം തേടിയിരിക്കുകയാണ് ഈ വകുപ്പുകൾ.
ഇതിനോടകം, തടസ്സമില്ലാത്ത ഇന്റർനെറ്റ് സേവനം അത്യാവശ്യമായ ജിഎസ്ടി, സപ്ലൈകോ, റജിസ്ട്രേഷൻ, ട്രഷറി തുടങ്ങിയ വിഭാഗങ്ങൾക്ക് കെ-ഫോണിനു പുറമേ മറ്റൊരു കമ്പനിയുടെ കൂടി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വകുപ്പ് സെക്രട്ടറിമാരെ അറിയിച്ചു. നിലവിൽ, സംസ്ഥാനത്ത് കെ-ഫോൺ നൽകിയിട്ടുള്ള ഒരു ലക്ഷം ഇന്റർനെറ്റ് കണക്‌ഷനുകളിൽ 24,000 എണ്ണം വിവിധ സർക്കാർ ഓഫിസുകളിലാണ്. കെ-ഫോൺ സേവനം ലഭ്യമല്ലാത്ത ഇടങ്ങളിൽ മാത്രമാണ് സർക്കാർ ഓഫിസുകൾക്ക് സ്വകാര്യ ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാൻ നിലവിൽ അനുമതിയുള്ളത്.
കെ-ഫോൺ കണക്‌ഷനുകൾ കൂടുതൽ പേർ ഉപയോഗിക്കുമ്പോൾ വേഗക്കുറവുണ്ടാവുന്നതാണ് വകുപ്പുകളുടെ പ്രധാന പരാതികളിലൊന്ന്. കൂടാതെ, തകരാറുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിഹരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഒന്നര വർഷം ഇന്റർനെറ്റ് ഉപയോഗിച്ചതിന് 28.40 കോടി രൂപ സർക്കാർ ഓഫിസുകളിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് കെ-ഫോൺ സമർപ്പിച്ച കണക്ക്. ഈ ബില്ലിന്റെ പേരിലും തർക്കങ്ങൾ നിലവിലുണ്ട്. ഓരോ ഓഫിസിനും പ്രത്യേകം ബില്ലുകൾ നൽകുന്നതിനു പകരം ഒരു വകുപ്പിന് കീഴിലുള്ള ഓഫിസുകൾക്കെല്ലാം കൂടി ഒറ്റ ബിൽ നൽകാനുള്ള പുതിയ തീരുമാനം എടുത്തിട്ടുണ്ട്.