അഞ്ചൽക്കടയിൽവെച്ച് ഇന്ത്യൻ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ ആക്രമണം; സാധനങ്ങൾ കവർന്നു. നേപ്പാളിലെ കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്. നേപ്പാൾ പോലീസിന്റെ യൂണിഫോമിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. ഈ സംഭവത്തെ തുടർന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നേപ്പാൾ സർക്കാരിനോട് ഈ വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
കവർച്ചയിൽ തീർഥാടകർക്ക് 1.25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് യാത്രക്കാർ പോലീസിനോട് പറഞ്ഞു. അഞ്ച് പോലീസുകാരുൾപ്പെടെ എട്ട് പേർ കവർച്ചാസംഘത്തിലുണ്ടായിരുന്നതായി ബസിലെ ഡ്രൈവർ പറഞ്ഞു. പോലീസ് യൂണിഫോമിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി. യാത്രക്കാരിൽനിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി. ഒരു മണിക്കൂറോളം നേരം ബസ് തടഞ്ഞുവെച്ചതായും പിന്നീട് അവരെ പോകാൻ അനുവദിച്ചതായും ഡ്രൈവർ കൂട്ടിച്ചേർത്തു.
മോഷണത്തിനിരയായ തീർഥാടകർ ബിഹാറിൽനിന്നുള്ളവരായിരുന്നു. നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവം നടന്നതിന് പിന്നാലെ തീർഥാടകർ നേപ്പാൾ പോലീസിൽ പരാതി നൽകി.
നേപ്പാൾ പോലീസിന്റെ യൂണിഫോമിലെത്തിയ സംഘം നടത്തിയ കവർച്ച അതീവ ഗൗരവത്തോടെയാണ് നേപ്പാൾ സർക്കാർ കാണുന്നത്. സംഭവത്തിൽ ഉടനടി അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാൻ സർക്കാർ പോലീസിന് നിർദേശം നൽകി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.