ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തൻ്റെ പദവിയിൽ നിന്ന് രാജിവെച്ചതായി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയിച്ചു. ഇന്ന്, പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം പുറത്തുവന്നത്. രാവിലെ രാജ്യസഭയുടെ അധ്യക്ഷനായി സമ്മേളനം നിയന്ത്രിക്കുകയും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്ത ശേഷമാണ് വൈകുന്നേരത്തോടെ അദ്ദേഹം രാജിക്കത്ത് നൽകിയത്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഡോക്ടർമാരുടെ ഉപദേശപ്രകാരം ആരോഗ്യത്തിന് മുൻഗണന നൽകാനാണ് തീരുമാനമെന്ന് അദ്ദേഹം രാജിക്കത്തിൽ പറയുന്നു. ഭരണഘടനയുടെ 67(എ) അനുച്ഛേദം പ്രകാരമാണ് താൻ രാജിവെക്കുന്നതെന്നും കത്തിൽ ധൻകർ വ്യക്തമാക്കി.
2022 ഓഗസ്റ്റ് 11-നാണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ചുമതലയേറ്റത്. 2027 വരെ കാലാവധി ഉണ്ടായിരുന്നിട്ടും, ഏകദേശം രണ്ട് വർഷവും മൂന്ന് മാസവും കാലാവധി ബാക്കിനിൽക്കെയാണ് അദ്ദേഹത്തിൻ്റെ രാജി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരോഗ്യപരമായ ചില വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു. അടുത്തിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഈ മാസമാദ്യം അദ്ദേഹം കേരളം സന്ദർശിക്കുകയും ഗുരുവായൂർ ക്ഷേത്രദർശനത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.
തൻ്റെ രാജിക്കത്തിൽ, രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകിയ അചഞ്ചലമായ പിന്തുണയ്ക്കും സൗഹാർദ്ദപരമായ പ്രവർത്തന ബന്ധത്തിനും ധൻകർ നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ സഹകരണവും പിന്തുണയും വളരെ വിലപ്പെട്ടതായിരുന്നെന്നും, തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. പാർലമെൻ്റിലെ എല്ലാ അംഗങ്ങളിൽ നിന്നും ലഭിച്ച സ്നേഹവും വിശ്വാസവും തൻ്റെ ഓർമ്മകളിൽ എന്നുമുണ്ടാകുമെന്നും ധൻകർ കൂട്ടിച്ചേർത്തു. ഈ അപ്രതീക്ഷിത രാജി ഇന്ത്യൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.