ന്യൂഡൽഹിയിൽ തമിഴ് ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെട്ടാൽ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ഈ സൈനിക നടപടി ലോകത്തിനു കാണിച്ച് കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള സൈനിക നീക്കം രാജ്യത്തുടനീളം പുതിയൊരു ആത്മവിശ്വാസം സൃഷ്ടിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“ഇന്ത്യയുടെ ശത്രുക്കൾക്കും ഭീകരർക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു,” പ്രധാനമന്ത്രി മോദി വ്യക്തമാക്കി. താൻ ഹെലിപാഡിൽ നിന്ന് 3-4 കിലോമീറ്റർ ദൂരം നടന്നപ്പോൾ കണ്ടത് ഒരു റോഡ് ഷോയാണെന്നും, എല്ലാവരും ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മദിനമായ ആദി തിരുവാതിരൈ ഉത്സവമായാണ് ഈ പരിപാടി ആഘോഷിക്കുന്നത്. രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോള-ഒന്നാമന്റെയും പേരുകൾ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണെന്ന് മോദി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിൽ ഇവർക്കായി വലിയ പ്രതിമകൾ നിർമിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.