കുവൈത്തിൽ നടന്ന വിഷമദ്യ ദുരന്തം പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ദുരന്തത്തിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വാർത്ത വലിയ വേദനയുണ്ടാക്കി. കുവൈറ്റിലെ കന്നാറിലെ വിഷമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവ് സ്വദേശിയായ പി. സച്ചിൻ (31) മരണപ്പെട്ടതായി സ്ഥിരീകരിച്ചു. കൂടാതെ അഞ്ചു മലയാളികൾ കൂടി മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ ഉണ്ട്. വിഷമദ്യം കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരിൽ നിരവധി മലയാളികളുണ്ടെന്നും, അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെത്തനോൾ കലർന്ന വ്യാജമദ്യമാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മദ്യം നിയമപരമായി നിരോധിച്ചിട്ടുള്ള രാജ്യമാണ് കുവൈറ്റ്. അതിനാൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും വിതരണം ചെയ്യുകയുമാണ് പതിവ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന ഇത്തരം വിഷമദ്യമാണ് പലപ്പോഴും ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്. ഈ സംഭവത്തെ തുടർന്ന്, വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ കുവൈറ്റ് പോലീസ് ശക്തമായ നടപടികൾ ആരംഭിച്ചു. ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്യുകയും, നിരവധി അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
മരിച്ച കണ്ണൂർ സ്വദേശി പി. സച്ചിൻ നാല് വർഷം മുൻപാണ് കുവൈറ്റിലെത്തിയത്. പൊതുപ്രവർത്തന രംഗത്തും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്ന സച്ചിൻ കുറച്ചു മാസങ്ങൾക്കു മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. സച്ചിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സച്ചിന്റെ മരണവിവരം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഏറെ ദുഃഖത്തിലാഴ്ത്തി.
വിഷമദ്യ ദുരന്തത്തിൽ 13 ഏഷ്യക്കാർ മരിച്ചതായാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 63 പേർക്ക് വിഷബാധയേറ്റു. 21 പേർക്ക് കാഴ്ച നഷ്ടപ്പെടുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. 51 പേർക്ക് അടിയന്തരമായി കിഡ്‌നി ഡയാലിസിസ് ആവശ്യമായി വന്നു. ഗുരുതരാവസ്ഥയിലുള്ള 31 പേർ വെന്റിലേറ്റർ സഹായത്തിലാണെന്നും അധികൃതർ അറിയിച്ചു. വിഷമദ്യ ദുരന്തത്തെ തുടർന്ന് ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ് ലൈൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.