റഷ്യയിലെ കിഴക്കൻ മേഖലയിലുള്ള കംചത്ക ഉപദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന് പിന്നാലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഷ്യൻ തീരപ്രദേശത്ത് അപകടകരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കംചത്കയിലെ നിക്കോൾസ്കോയ് പട്ടണത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ കടലിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായി ഏകദേശം 20 മിനിറ്റോളം സമയം ഭൂചലനം അനുഭവപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ശക്തമായ ഭൂചലനമായതിനാൽ കംചത്കയിൽ നിന്നും ആയിരം കിലോമീറ്ററോളം അകലെയുള്ള പ്രദേശങ്ങളിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഈ മേഖലയിലെ പൗരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഭൂചലനത്തെത്തുടർന്നുണ്ടായ സുനാമി സാധ്യതകളെക്കുറിച്ച് പ്രാദേശിക ഭരണകൂടം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അടുത്ത കുറച്ച് മണിക്കൂറുകൾ നിർണായകമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.