ഇന്ത്യൻ ഭരണഘടനയുടെ നിർമാണസഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷാ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി പ്രകാശനം ചെയ്തു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിർമാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമ ചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്. ഇന്ത്യൻ പാർലമെന്റിനും മറ്റ് സംസ്ഥാന നിയമസഭകൾക്കും മാതൃകയാക്കാവുന്ന ഈ സംരംഭം രാജ്യത്ത് ഇത്തരത്തിലൊരു ആദ്യത്തെ ചുവടുവെപ്പാണ്.
പൊതുപ്രവർത്തകർക്കും ഗവേഷകർക്കും ഒരു റഫറൻസ് ഗ്രന്ഥമെന്ന നിലയിലും, സാധാരണക്കാർക്ക് ഭരണഘടന രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കിയ ചർച്ചകൾ ഭാഷാപരമായ തടസ്സങ്ങളില്ലാതെ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഈ പരിഭാഷ തയ്യാറാക്കിയത്. 1946 ഡിസംബർ 9 മുതൽ 1947 മെയ് 2 വരെയുള്ള ഭരണഘടനാ നിർമാണസഭയുടെ ചർച്ചകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ആദ്യ വാല്യം. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടനാ ശിൽപികളുടെ ദീർഘവീക്ഷണവും ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടുള്ള ഭരണഘടനയുടെ രൂപീകരണവും മനസ്സിലാക്കാൻ ഇത് സഹായിക്കും.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യയുടെ ഭരണഘടനയുടെ ഔദ്യോഗിക റിപ്പോർട്ട് 6377 പേജുകളിലായി 12 വാല്യങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ 1950-ൽ പാർലമെന്റ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈ സങ്കീർണ്ണവും അതിബൃഹത്തുമായ രേഖകൾ മലയാളത്തിലേക്ക് മാറ്റിയതിലൂടെ, ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെയും തത്ത്വങ്ങളെയും കുറിച്ച് കൂടുതൽ ആളുകളിലേക്ക് അവബോധം എത്തിക്കാൻ കേരള നിയമസഭയ്ക്ക് സാധിക്കും.